പഞ്ചായത്ത് ഓഫീസില്‍ നിന്നും ബാറ്ററികള്‍ മോഷണം പോയതായി പോലീസില്‍ പരാതി

ചിറ്റാരിക്കാല്‍: ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നിന്നും സോളാര്‍ സിസ്റ്റത്തിന്‍റെ 20 ബാറ്ററികള്‍ മോഷണം പോയതായി രണ്ടാംവാര്‍ഡ് മെമ്പറും മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമായ ജെയിംസ് പന്തമ്മാക്കല്‍ ചിറ്റാരിക്കാല്‍ പോലീസില്‍ പരാതിപ്പെട്ടു.

ഒന്നരമാസം മുമ്പ് ബാറ്ററികള്‍ മോഷണം പോയിട്ടും ഇതിന്‍റെ കസ്റ്റോഡിയനായ പഞ്ചായത്ത് സെക്രട്ടറി ഇതേവരെ പോലീസില്‍ പരാതി നല്‍കിയിട്ടില്ലത്രെ. പഴയ പഞ്ചായത്ത് ഓഫീസില്‍ യുപിഎസ് പ്രവര്‍ത്തിക്കുന്നതിന് വാങ്ങിയ പത്ത് ബാറ്ററിയും സോളാര്‍ സിസ്റ്റത്തിന്‍റെ പത്ത് ബാറ്ററികളുമാണ് മോഷണം പോയത്. പുതിയ ബാറ്ററികള്‍ വാങ്ങിയപ്പോള്‍ മാറ്റിവെച്ച ബാറ്ററികളാണ് നഷ്ടപ്പെട്ടത്. ഉപയോഗശൂന്യമായ ബാറ്ററികള്‍ പരസ്യമായി ലേലം ചെയ്ത് വില്‍ക്കണമെന്നാണ് ചട്ടം. പഴയ ബാറ്ററി ഒന്നിന് മൂവായിരം മുതല്‍ നാലായിരം രൂപ വരെ വില ലഭിക്കും. ഇതിലൂടെ മുക്കാല്‍ലക്ഷം രൂപ പഞ്ചായത്തിന് നഷ്ടപ്പെട്ടതായി പരാതിയില്‍ ബോധിപ്പിച്ചിട്ടുണ്ട്. ഒരു ബാറ്ററിക്ക് 40 കിലോയോളം തൂക്കമുണ്ട്. രണ്ട് ആളുകളും വാഹനവുമില്ലാതെ ഇത് കടത്തിക്കൊണ്ടുപോകാന്‍ കഴിയില്ല. പ്രളയകാലത്ത് റാപ്പിഡ് ആക്ഷന്‍ കോഴ്സിന് വേണ്ടി 50,000 രൂപ വിലയുള്ള മരം മുറിക്കുന്ന മൂന്ന് മെഷീനുകള്‍ വാങ്ങിയിരുന്നു. അതും പഞ്ചായത്ത് ഓഫീസിലെ സ്റ്റോര്‍ റൂമില്‍ നിന്ന് നഷ്ടപ്പെട്ടതായി സംശയിക്കുന്നുണ്ടെന്നും പരാതിയിലുണ്ട്. പഞ്ചായത്ത് വാഹനത്തിന്‍റെ ടയറുകള്‍ തെയ്മാനം വന്നാല്‍ വീണ്ടും റീസോള്‍ചെയ്ത് ഉപയോഗിക്കാറില്ല. പകരം പുതിയത് വാങ്ങുകയാണ് ചെയ്യുന്നത്. ഇത്തരത്തില്‍ നിരവധി ടയറുകള്‍ പഞ്ചായത്ത് ഓഫീസില്‍ സൂക്ഷിച്ചിരുന്നു. അതും കാണാനില്ലെന്ന് ജെയിംസിന്‍റെ പരാതിയില്‍ സൂചിപ്പിച്ചിട്ടുണ്ട്. കൂടാതെ മിനുട്സ് ബുക്കുകളും വിലപ്പെട്ട രേഖകളും കാണാതായിട്ടുണ്ടെന്നും പരാതിയില്‍ പറയുന്നു. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍, കാസര്‍കോട് വിജിലന്‍സ് ഡിവൈഎസ്പി എന്നിവര്‍ക്കും ജെയിംസ് പന്തമ്മാക്കല്‍ പരാതി നല്‍കി.